ജില്ലാതല പട്ടയമേള -കരുംകുളം പഞ്ചായത്തിൽ 955 പട്ടയങ്ങൾ വിതരണം ചെയ്തു.
30.10.2025
അയൂബ് ഖാൻ
തിരുവനന്തപുരം :അതിർത്തി തർക്കങ്ങൾ ഒന്നും ഇല്ലാത്ത,ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാൻ കഴിയുന്ന, എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളം എന്നതാണ് സംസ്ഥാന രൂപീകരണത്തിൻ്റെ 75-ാം വാർഷികത്തിൽ സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. കോവളം മണ്ഡലത്തിൽ കരുംകുളം പഞ്ചായത്തിലെ പുതിയതുറയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പത്ത് വർഷത്തിനുള്ളിൽ റവന്യൂ വകുപ്പ് നാല് ലക്ഷത്തി തൊള്ളായിരം പട്ടയങ്ങൾ വിതരണം ചെയ്തു. ദീർഘകാലം പട്ടയം കൊടുക്കാൻ കഴിയാതിരുന്ന കടൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കും പട്ടയം നൽകാൻ സാധിച്ചു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എന്ന ആശയത്തിലൂന്നിക്കൊണ്ട് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി 955 പട്ടയങ്ങൾ വിതരണം ചെയ്തു. കോവളത്ത് പതിറ്റാണ്ടുകളോളം കടൽ പുറമ്പോക്കിൽ താമസിച്ചിരുന്നവർക്ക് സർകാർ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി 504 പട്ടയങ്ങങ്ങൾ അനുവദിച്ചു.833 എൽ.എ പട്ടയങ്ങളും ആദിവാസി വിഭാഗങ്ങൾക്കുള്ള 72 വനാവകാശ രേഖകളും ഇതിൽ ഉൾപ്പെടും.ജില്ലയിൽ വനാവകാശ രേഖകളുടെ എല്ലാ അപേക്ഷകളും പൂർത്തീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കരുംകുളം വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എം.വിൻസെൻ്റ്, വി.ജോയി,കെ. ആൻസലൻ, സി.കെ ഹരീന്ദ്രൻ, വി.കെ പ്രശാന്ത്, കരുംകുളം പഞ്ചായത്ത് പ്രസിഡൻ്റ് ഫ്രിഡ സൈമൺ,ജില്ലാ കളക്ടർ അനു കുമാരി, കരുംകുളം വിജയകുമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.