ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചർച്ച സജീവം- പല മണ്ഡലങ്ങളിലും മൂന്നിൽ കൂടുതൽ പേരുകൾ
25.02.2026
അയൂബ് ഖാൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജില്ലയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രം വിജയിച്ച കോൺഗ്രസ് ഇത്തവണ ഏഴ് സീറ്റിലെങ്കിലും വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ്. ജില്ലയിൽ നാല് സീറ്റുകളിൽ വിജയം ഉറപ്പാണെന്നും മറ്റ് നാല് സീറ്റുകളിൽ കൂടി വിജയ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടാണ് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലു നൽകിയിരിക്കുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കെെ നിലനിറുത്താൻ പരിചയ സമ്പന്നർക്കൊപ്പം പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കാനാണ് തീരുമാനം. മൂന്ന് സീറ്റുകളിലെങ്കിലും വനിതകളെ പരിഗണിക്കാനും സാധ്യതയുണ്ട്.
ജില്ലയിലെ കോവളം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിൽ കൂടുതൽ പേരുകളാണ് ലിസ്റ്റിലുള്ളത്.
കോവളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയിച്ചു വരുന്ന എം. വിൻസെൻ്റ് തന്നെയാവും ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി. തിരുവനന്തപുരം മണ്ഡലത്തിൽ സി.എം.പി നേതാവ് സി.പി ജോണിനെയും പരിഗണിക്കുന്നുണ്ട്.
ആറ്റിങ്ങൽ മണ്ഡലത്തിൽ ഘടകകക്ഷിയായ ആർ.എസ്.പിയുടെ സ്ഥാനാർത്ഥി മത്സരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ
കാട്ടാക്കടയിൽ എൻ. ശക്തൻ വീണ്ടും മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും
നെയ്യാറ്റിൻകരയിൽ പുതുമുഖം എന്ന നിലയിൽ ഡി.സി.സി. സെക്രട്ടറി വിനോദ് സെൻ മത്സരിച്ചാൽ മണ്ഡലം തിരിച്ച് പിടിക്കാൻ ആവുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. മന്ത്രി വി.ശിവൻകുട്ടിയും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും മത്സരിക്കുമെന്നുറപ്പായ നേമത്ത് വി.എസ്. ശിവകുമാർ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന ചിന്തയും പാർട്ടിക്കുണ്ട്. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ
പ്രേംകുമാർ അടക്കമുള്ള ചിലരെ സർപ്രെെസ് സ്ഥാനാർത്ഥികളായി അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഏതായാലും ഈ മാസം അവസാനത്തോടെ എല്ലാ മണ്ഡലങ്ങളിലും ഒറ്റപ്പേരിൽ എത്തുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനവും നടക്കും