കോവളത്തെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എം.വിൻസെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
02.04.2026
അയൂബ് ഖാൻ
കോവളം : കോവളം മണ്ഡലത്തിൽ
സ്ഥാനാർത്ഥികളുടെ മണ്ഡലം പര്യടനവും വോട്ടുപിടിത്തവും പൊടിപൊടിക്കുന്നതിനിടെ ഫേസ്ബുക്ക് വിവാദവും സി.പി എം - ബി.ജെ.പി ഡീൽ ആരോപണവും. കൊഴുക്കുന്നു. ബി.ജെ .പി സ്ഥാനാർത്ഥി ടി.എൻ സുരേഷിൻ്റെ സോഷ്യൽ മീഡിയ പ്രചരണമാണ് വിവാദമായത്. പോസ്റ്റിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം.വിൻസെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ
ഭക്തരോടൊപ്പം നിൽക്കാതെ വിശ്വസികളെ എം.എൽ.എ ആയിരുന്ന വിൻസെൻ്റ് വഞ്ചിച്ചു എന്ന എഫ്.ബി പോസ്റ്റിനെ ചൊല്ലിയാണ് വിവാദം. ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ,നിയമസഭാ മണ്ഡലം റിട്ടേണിംഗ് ഓഫീസർ , സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കാണ് വിൻസെൻ്റ് പരാതി നൽകിയിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ രണ്ട് തവണ സ്വകാര്യ ബില്ല് അവതരണത്തിന് സ്പീക്കറോട് അനുമതി തേടിയിരുന്നതായും ഇതൊന്നും കണക്കിലെടുക്കാതെയുള്ള വ്യാജ പ്രചരണമാണ് നടക്കുന്നതെന്നും ഇതിനെതിരെയാണ് പരാതി നൽകിയതെന്നും വിൻസെൻ്റ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള നയരേഖ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത് ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിനിടയിലാണ് വിവാദപരാമർശവുമായി ബി.ജെ പി രംഗത്തിറങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ കോവളത്തെ ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവെ വിൻസെൻ്റിനെതിരെ വംശീയ അധിക്ഷേപം നടത്തിയതായും ഇത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ഡീലിൻ്റെ ഭാഗമാണെന്നുമാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ശബരിമല വിഷയത്തിൽ വസ്തുതകൾ മറച്ചുവച്ച് ബിജെപി സ്ഥാനാർത്ഥി വ്യാജ പ്രചരണം നടത്തുകയാണെന്നും പരാജയഭീതി പൂണ്ട സിപിഎം- ബിജെപി സ്ഥാനാർത്ഥികളുടെ അവിശുദ്ധ കൂട്ടുകെട്ട് കോവളത്തെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റും കോൺഗ്രസ് നേതാവുമായ കോളിയൂർ ദിവാകരൻ നായർ പറഞ്ഞു