ഭരണം പിടിക്കാൻ ജില്ല പിടിക്കണം -വിജയ സീറ്റുകളുടെ എണ്ണം കൂട്ടിയും കിഴിച്ചും മുന്നണികൾ
03.04.2026
അയൂബ് ഖാൻ
തിരുവനന്തപുരം: വോട്ടെടുപ്പിന് രണ്ട് ദിവസം ബാക്കി നിൽക്കെ തിരുവനന്തപുരം ജില്ലയിൽ വിജയം ഉറപ്പായ സീറ്റുകളുടെ എണ്ണം കൂട്ടിയും കിഴിച്ചും മുന്നണികൾ. ജില്ല പിടിച്ചാൽ കേരളം പിടിക്കാം എന്നതാണ് മുൻകാല തെരഞ്ഞെടുപ്പ് ചരിത്രം. അതുകൊണ്ട് തന്നെ പരമാവധി സീറ്റുകളിൽ വിജയം ഉറപ്പാക്കാൻ ആവനാഴിയിലെ മുഴുവൻ അടവുകളും പയറ്റുകയാണ് സ്ഥാനാർത്ഥികളും മുന്നണികളും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ള 14 സീറ്റുകളിൽ 13 ലും വിജയിച്ചാണ് എൽ.ഡി. എഫ് തുടർ ഭരണം ഉറപ്പിച്ചത്. ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും കഴിഞ്ഞ 10 വർഷത്തെ ഭരണകാലത്ത് ഉയർന്ന ശബരിമല സ്വർണ്ണക്കേസ് അടക്കമുള്ള വിവാദങ്ങളും ഭരണവിരുദ്ധ വികാരവും തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
അതുകൊണ്ട് തന്നെ പുതുമുഖങ്ങളെയോ യുവാക്കളെയോ രംഗത്തിറക്കിയുള്ള കൈവിട്ട കളികൾക്കോ പരീക്ഷണങ്ങൾക്കോ മുതിരാതെ സിറ്റിംഗ് എം.എൽ എ മാരെ തന്നെ മത്സര രംഗത്തിറക്കി മൂന്നാമതും ഭരണം പിടിക്കാനാണ് സിപിഎമ്മും മുന്നണിയും തീരുമാനിച്ചത്. സിറ്റിംഗ് സീറ്റുകളിൽ സുപരിചിതരും ജനസമ്മിതിയുമുള്ള എം.എൽ.എ മാരിലൂടെ വിവാദങ്ങളും ഭരണവിരുദ്ധ വികാരവും മറികടന്ന് മണ്ഡലങ്ങൾ നിലനിർത്താനാവുമെന്ന കണക്ക് കൂട്ടലും ഇടതു നേതൃത്വത്തിനുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് യുഡിഎഫിനെ കൂടാതെ ബി.ജെ.പിക്കും സ്വാധീനമേഖലയുള്ള തിരുവനന്തപുരം ജില്ലയിൽ നടത്തിയ കരുതലോടെയുള്ള പ്രചരണം വഴി 10 ൽ കുറയാത്ത സീറ്റുകളിൽ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയം രുചിച്ച യുഡിഎഫിന് ഇത്തവണ ഭരണം പിടിച്ചേ മതിയാവൂ എന്നതാണവസ്ഥ. കഴിഞ്ഞ രണ്ട് വട്ടവും ജില്ലയിലും യുഡിഎഫ്
അമ്പേ തകർന്നടിഞ്ഞിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.
കേരളം പിടിക്കാൻ തിരുവനന്തപുരം ജില്ലയിൽ മികച്ച വിജയം കൂടിയേ തീരൂ എന്നതാണ് മുൻകാല അനുഭവം. കഴിഞ്ഞ10 വർഷത്തെ ഇടത് ഭരണത്തിലെ കെടുകാര്യസ്ഥതയെ തുടർന്നുള്ള ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാണെന്നും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് പ്രകടമായെന്ന വിലയിരുത്തലുമുണ്ട്. ഇത്
മുതലാക്കാൻ പരിചയ സമ്പന്നരും യുവാക്കളും പുതുമുഖങ്ങളുമടങ്ങുന്ന
മികച്ച സ്ഥാനാർത്ഥികളെയാണ് ജില്ലയിൽ നിയമസഭാ മണ്ഡലങ്ങൾ പിടിക്കാനായി രംഗത്തിറക്കിയത്. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം ഉണ്ടെങ്കിലും ജില്ലയിലെ ഏക സിറ്റിംഗ് സീറ്റായ കോവളമടക്കം എട്ട് സീറ്റുകളിൽ ഇത്തവണ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.
ദേശീയ തലത്തിൽ ഭരണത്തിൽ മൂന്നാം ഊഴം പിന്നിടുമ്പോഴും കേരളത്തിൽ വേര് പിടിക്കാത്തതിൻ്റെ നിരാശ ബി.ജെ.പി മുന്നണിക്കുണ്ട്. 2016 ൽ ആദ്യമായി കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ നേമത്ത് അക്കൗണ്ട് തുറന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനായില്ല. നിലവിൽ സംപൂജ്യരാണെങ്കിലും വിജയ സാധ്യതയുള്ള ഒന്നിലധികം എ ക്ലാസ് മണ്ഡലങ്ങൾ ജില്ലയിലുണ്ടെന്നാണ് നേതൃത്വം പറയുന്നത്. അതുകൊണ്ട് തന്നെ മുൻകേന്ദ്ര മന്ത്രിമാരും സംസ്ഥാന നേതാക്കളുമടങ്ങുന്ന മുൻ നിര നേതാക്കളെയാണ് ജില്ല പിടിക്കാൻ ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് തന്നെ ജില്ലയിൽ ഇത്തവണ ഒന്നിൽ കൂടുതൽ സീറ്റുകളിൽ വിജയം ഉറപ്പെന്നാണ് ബി.ജെ.പി നേതൃത്വത്തിൻ്റെ വിലയിരുത്തൽ