കുതിപ്പ് തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം -ജനുവരിയിൽ കൈകാര്യം ചെയ്തത് 1.23 ലക്ഷം കണ്ടെയ്നറുകൾ
08.02.2026
അയൂബ് ഖാൻ
തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ചുള്ള വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ് തുടരുന്നു. ഇത്തവണ ജനുവരി മാസം തുറമുഖത്തെത്തിയ 62 കപ്പലുകളിൽ നിന്ന് 1.23 ലക്ഷം ടിയുഇ കണ്ടെയിനറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. ഇതോടെ മണിക്കൂറിൽ 30.12 കണ്ടെയ്നറുകൾ എന്ന ഏറ്റവും ഉയർന്ന ഗ്രോസ് ക്രെയിൻ നിരക്കും (ജിസിആർ)വിഴിഞ്ഞം കൈവരിച്ചു. ജിസിആർ 30 നു മുകളിൽ എത്തുന്നത് രാജ്യാന്തര തലത്തിൽ തന്നെ മികച്ച നേട്ടമാണ്. തുറമുഖം
കൈകാര്യം ചെയ്ത കണ്ടെയ്നറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള റാങ്കിംഗിലും വിഴിഞ്ഞം 83-ാം സ്ഥാനത്തേയ്ക്ക് ഉയർന്നു. വാണിജ്യാടി സ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ ഉൽപ്പാദനക്ഷമതയിൽ കുത്തനെയുള്ള പുരോഗതിയുടെ ട്രാക്ക് റെക്കോർഡാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 740 കപ്പലുകളും 15.70 ലക്ഷം ടിയുഇ ചരക്കും കൈകാര്യം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ദക്ഷിണേഷ്യയിലെ തന്നെ ചുരുക്കം തുറമുഖങ്ങളിൽ ഒന്നാണ്. 2024 ഡിസംബർ മുതൽ 2026 ജനുവരി വരെ, 399 മീറ്ററിൽ കൂടുതൽ നീളമുള്ള 50-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസ്സലുകളാണ് വിഴിഞ്ഞത്ത് വന്ന് പോയത്. തുറമുഖം കൈകാര്യം ചെയ്തു. ഇതിൽ 160 ഉം 300 മീറ്ററിൽ കൂടുതൽ നീളമുള്ള കപ്പലുകളാണെന്ന പ്രത്യേകതയുമുണ്ട്. 50 കപ്പലുകൾ 16 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റുള്ളവയാണ്.ദക്ഷിണേഷ്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ വച്ച് ഏറ്റവും ആഴമേറിയ ഡ്രാഫ്റ്റ് കപ്പൽ എംഎസ്‌സി വെറോണയാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിനയും വിഴിഞ്ഞത്ത് എത്തിയിരുന്നു.വനിതാ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരെ വിന്യസിക്കുന്ന രാജ്യത്തെ ആദ്യത്തെ കണ്ടെയ്നർ തുറമുഖമെന്ന പ്രത്യകതയും വിഴിഞ്ഞത്തിന് സ്വന്തം.